Friday, July 29, 2016

മിഥ്യാഭിമാനഗര്‍‌വങ്ങള്‍ (ചിന്താശകലം)

ഫ്രഞ്ചു സാഹിത്യകാരനായിരുന്ന ഫ്ലോബേര്‍ ഒരിക്കല്‍ പറഞ്ഞു, ശൂന്യതയെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതാന്‍ തനിക്കാഗ്രഹമുണ്ടെന്ന്. കേട്ടാല്‍ അസംബന്ധമെന്നു തോന്നാം; പക്ഷേ കൂടുതല്‍ ആലോചിക്കുന്തോറും 'ശൂന്യത' എന്ന വിഷയത്തിന്റെ വൈപുല്യം സ്പഷ്ടമാകും.

നാം കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം ആദിയുമന്തവുമില്ലാത്ത മഹാശൂന്യതയ്ക്കിടയിലെ ചില നുള്ളുനുറുങ്ങുകള്‍ മാത്രമാണ്. ആകാശം എന്നു വിളിക്കുന്ന അപാരതയുടെ കഥ തന്നെ ഓര്‍മ്മിക്കുക. ശൂന്യതയുടെ മഹാസമുദ്രമല്ലെ അത്.

ആ അനന്തവിശാലമായ സമുദ്രത്തിലെ ചില ചെറുതുരുത്തുകളല്ലേ സൂര്യചന്ദ്രാദിഗോളങ്ങളും നക്ഷത്രങ്ങളും ഭൂമിയുമെല്ലാം? കാലത്തെപ്പോലെ തന്നെ ആദ്യന്തഹീനവും അതിരില്ലാത്തതുമാണ് ശൂന്യതയും, സങ്കല്പത്തിനും ഭാവനയ്ക്കും അതീതം.

ലോകത്തേയും പ്രപഞ്ചത്തേയും ആവരണം ചെയ്തു നില്‍ക്കുന്ന, എന്തെന്നും, എന്തിനെന്നും എത്രയെന്നുമറിയാത്ത, ശൂന്യതയേക്കാള്‍ ഗഹനമായ ഒരു ചിന്താവിഷയം വേറെ എന്തുണ്ട്. ആ ശൂന്യതയുടെ ചില ശകലങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കും മനസ്സിലേക്കും കടന്നുവരുമ്പോള്‍ നാം ആകുലചിത്തരാകുന്നു.

എന്നാല്‍, നാം ഉണ്ടായ നാള്‍ മുതല്‍ ഇല്ലാതാകുന്ന നാള്‍ വരെ നമ്മെ വലയം ചെയ്തു നില്‍ക്കുകയാണ്‌ ശൂന്യതയെന്ന് ആരാണ് ഓര്‍മ്മിക്കുന്നത് ! മനുഷ്യന്റെ മിഥ്യാഭിമാനഗര്‍‌വങ്ങളെല്ലാം എത്ര ബാലിശം; എത്ര നിസ്സാരം !

No comments:

Post a Comment