Sunday, July 31, 2016

മൂന്നാര്‍ ദൗത്യവും കരിമ്പൂച്ചകളും

ഓര്‍മ്മയുണ്ടോ 2007 മെയ് മാസം? അന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ നിയോഗിച്ച 'മൂന്നാര്‍ ദൗത്യസേന' സമ്മര്‍കാസില്‍ എന്ന അഞ്ചു നിലയുള്ള റിസോര്‍ട്ട് ഇടിച്ചുനിരത്തിയത്. കൃത്യമായി പറഞ്ഞാല്‍ 2007 മെയ് പതിമൂന്നാം തിയ്യതി. വെറും രണ്ടു മാസമേ ആയിരുന്നുള്ളൂ ആ റിസോര്‍ട്ട് അവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. ആ റിസോര്‍ട്ട് ഇടിച്ചുപൊളിച്ച് തവിടുപൊടിയാക്കുന്നത് മലയാളികള്‍ അവിശ്വസനീയതയോടെയാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടിരുന്നത്. മൂന്നാറിലേക്ക് ജെ.സി.ബി. ഉരുണ്ടുതുടങ്ങിയപ്പോള്‍ മലയാളികളൊന്നടങ്കം രോമാഞ്ചകുഞ്ചിതരായി...ഹാവൂ അങ്ങനെ അനധികൃതമായി കൈയ്യേറിയ മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയ ദൗത്യസേനയെ ജനങ്ങള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. 

കൈയ്യേറ്റമൊഴിപ്പിക്കലിന് പുതിയ പാത വെട്ടിത്തുറന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റെഡ് സല്യൂട്ടുകളുടെ പ്രവാഹമായിരുന്നു പിന്നീട്. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെയുയര്‍ന്നു. മെയ് മാസം മുതല്‍ ജൂണ്‍ ആദ്യവാരം വരെ 91 കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയപ്പോള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനായത് പന്തീരായിരത്തോളം ഏക്കര്‍ ഭൂമിയാണ്.
ഇടിച്ചുനിരത്തലില്‍ ഏറ്റവും പ്രമാദമായ പേരാണ് 'ക്ലൗഡ് നയന്‍.' ഏറേ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയുടെ വിധിയാണ് 'ക്ലൗഡ് നയന്‍' നിലം ‌പൊത്താനിടയായത്.

ഏലം കൃഷിക്ക് അനുവദിച്ച സ്ഥലത്ത് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയതിനാണ് ക്ലൗഡ് നയന്റെ മുന്‍പില്‍ അച്യുതാനന്ദന്റെ ബുള്‍ഡോസര്‍ ഉരുണ്ടു ചെന്നു നിന്നത്. ഒരു പ്രമുഖ യു.ഡി.എഫ്. മന്ത്രിയുടെ ബന്ധുവിന്റെ പേരിലുള്ളതായിരുന്നു ക്ലൗഡ് നയന്‍. 2.87 ഏക്കറോളം സ്ഥലത്ത് ഏകദേശം പത്തുകോടിയോളം രൂപ മുടക്കിയാണ് അത് പണിതത്. പക്ഷേ വി.എസ്. അയച്ച മൂന്നു 'പൂച്ചകള്‍ക്ക്' (ദൗത്യസംഘം സ്‌പെഷല്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, അന്ന് ഐ.ജി.യായിരുന്ന ഋഷിരാജ് സിംഗ്,  അന്നത്തെ ഇടുക്കി കളക്ടര്‍ രാജുനാരായണസ്വാമി) പാലും പഴവും കൊടുത്ത് അച്യുതാനന്ദന്‍ പറഞ്ഞയച്ചത് ഇരയെ പിടിക്കാന്‍ തന്നെയായിരുന്നു. അതുകൊണ്ട് ആ പൂച്ചകള്‍ മുന്‍‌പിന്‍ നോക്കാതെ ക്ലൗഡ് നയനെ ശരിക്കും പെരുമാറി. അവരുടെ 'കലിപ്പ്' അവിടം കൊണ്ട് തീര്‍ന്നില്ല. പത്തോളം റിസോര്‍ട്ടുകളാണ് അവര്‍ പൊളിച്ചടുക്കിയത്. അന്നത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ സുരേഷ്‌കുമാറിന്റെ രൗദ്രഭാവവും 'എന്നെത്തൊട്ടാല്‍ വിവരമറിയും' എന്ന മട്ടിലുള്ള സംസാരരീതിയും ബോഡി ലാംഗ്വേജുമൊന്നും ജനങ്ങള്‍ മറക്കാനിടയില്ല. സുരേഷ്‌കുമാറും ഋഷിരാജ് സിംഗും രാജുനാരായണസ്വാമിയും ചൂണ്ടിക്കാണിച്ചിടത്തെല്ലാം ബുള്‍ഡോസര്‍ കയറിയിറങ്ങി. ഏതാണ്ട് മൂന്നു മാസത്തോളം ആ പൂച്ചകള്‍ മൂന്നാറില്‍ ക്യാമ്പ് ചെയ്തു. ചാനലുകാര്‍ അവരുടെ ഒബി വാനുകള്‍ സ്ഥിരമായി തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് "തത്സമയം" സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരുന്നു.

വി.എസിന്റെ റേറ്റിംഗ് കുത്തനെ കൂടുന്നതുകണ്ട് പാര്‍ട്ടിയില്‍ തന്നെ കുശുകുശുപ്പ് ആരംഭിച്ചു. ഇങ്ങനെ പോയാല്‍ പിണറായിയേയും കൊടിയേരിയേയുമൊക്കെ പോളിറ്റ് ബ്യൂറോ മൂലയ്ക്കലിരുത്തുമെന്നുവരെ അന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ മറുത്തൊന്നും പറയാതെ പാര്‍ട്ടിയും വി.എസിനെ പിന്തുണച്ചുകൊണ്ടിരുന്നു. എന്നാല്‍ സി.പി.ഐ.യുടെ നെഞ്ചകം പുകയുകയായിരുന്നു. കാരണം, അവരുടെ ഓഫീസും അച്യുതാനന്ദന്റെ 'പൊളിച്ചടുക്കല്‍' ലിസ്റ്റില്‍ ഉണ്ടായിരുന്നു. പൂച്ചകളുടെ കണ്ണുകള്‍ അധികം താമസിയാതെ മേല്പടി ഓഫീസ് കെട്ടിടത്തിലും പതിഞ്ഞു...ബുള്‍ഡോസര്‍ ഉരുണ്ടു...കെട്ടിടത്തിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി...അതോടെ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി. രാജേന്ദ്രന്‍ കണ്ണുരുട്ടി. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നതെന്നും, അതില്‍ തൊട്ടാല്‍ കളി മാറുമെന്നും വി.എസിന് മുന്നറിയിപ്പ് കൊടുത്തു. ആ 'പൊളി'ക്ക് സുല്ലിട്ട് പൂച്ചകള്‍ മറ്റൊരു ദിശയിലെക്ക് നീങ്ങി.

അവര്‍ നേരെ പോയത് മറ്റൊരു ഹോട്ടലിന്റെ മുന്നിലേക്കാണ്. 'ധന്യശ്രീ' എന്ന് പേരുള്ള ആ ഹോട്ടല്‍ പൊളിക്കാന്‍ ചെന്നപ്പോഴാണ് അറിയുന്നത് അത് മറ്റൊരു സി.പി.എം. നേതാവും വി.എസിന്റെ വിശ്വസ്തനുമായ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണിയുടേതാണെന്ന്. അവിടെയും പൂച്ചകള്‍ക്ക് പിന്മാറേണ്ടി വന്നു. എം.എം. മണി വി.എസുമായി തെറ്റിപ്പിരിഞ്ഞത് അതോടെയാണ്. അദ്ദേഹം നേരെ പോയത് പിണറായി പക്ഷത്തേക്കാണ്. ഇനിയെങ്ങാനും ഒഴിപ്പിക്കലെന്നും പറഞ്ഞ് ആരെങ്കിലും ഇങ്ങോട്ടു വന്നാല്‍ വരുന്നവരുടെ കാലു വെട്ടുമെന്ന വിവാദ പ്രഖ്യാപനം മണി നടത്തിയതോടെ പൂച്ചകള്‍ക്ക് പേടിയായി. മണി പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നറിയാവുന്ന അച്യുതാനന്ദന്‍ കണ്ണടച്ചു....പതിവു ശൈലിയില്‍ തന്നെ...ഞാനൊന്നും കണ്ടില്ലേ എന്ന മട്ടില്‍.

പാര്‍ട്ടിയില്‍ നിന്നും കൂട്ടുകക്ഷിയായ സി.പി.ഐ.യില്‍ നിന്നും കലാപക്കൊടി ഉയര്‍ന്നതോടെ വി.എസ്സിന് ദൗത്യസംഘത്തെ പിന്‍വലിക്കേണ്ടിവന്നു. പൂച്ചകളേയും തിരിച്ചുവിളിച്ചു. അക്കാലത്ത് കേരളത്തിലും മറുനാട്ടിലുമൊക്കെ ഉയര്‍ന്നുവന്ന ഒരു ചോദ്യമായിരുന്നു ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി എങ്ങനെ അനധികൃതമായി ഓരോരുത്തര്‍ കൈവശപ്പെടുത്തി എന്ന്. അതേക്കുറിച്ച് അന്വേഷണമാരംഭിച്ചപ്പോഴാണ് "രവീന്ദ്രന്‍ പട്ടയ"ത്തിന്റെ പേര് ഉയര്‍ന്നു വന്നത്. അതെന്തു പട്ടയം ??

നേരത്തെ ദേവികുളം ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന ഒരു രവീന്ദ്രന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കുറെ പേര്‍ക്ക് പട്ടയം നല്‍കി. 1999ല്‍ തൊടുപുഴയില്‍ നടത്തിയ പട്ടയമേളയിലൂടെ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ പിന്നീട് 'രവീന്ദ്രന്‍ പട്ടയം' എന്ന പേരില്‍ വിവാദമായി മാറിയിരുന്നു. എല്ലാം അനധികൃതം. ഈ പട്ടയമേളയില്‍ പട്ടയവിതരണം നടത്തിയത് മന്ത്രി കെ.ഇ. ഇസ്മയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ പേരിലാണ് മൂന്നാറിലെ സി.പി.ഐ. ഓഫീസിന് പട്ടയം നല്‍കിയത്. സി.പി.ഐയ്ക്കു പുറമെ സി.പി.എം. ഓഫീസിനും പട്ടയം നല്‍കിയിട്ടുണ്ടായിരുന്നു. ഇങ്ങനെ പട്ടയം നല്‍കിയ ഭൂമിയുടെ കരം 2007 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവത്രെ. വി.എസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യത്തെ സം‌രംഭമായിരുന്നു മൂന്നാറിലെ കൈയ്യേറ്റഭൂമി തിരിച്ചു പിടിക്കുക എന്നത്. ആ തീരുമാനത്തിനു ശേഷം കൈയ്യേറ്റ ഭൂമിയുടെ കരം വാങ്ങുന്നത് നിര്‍ത്തി, ഭൂമി വില്‍ക്കുന്നതിനും ആധാരം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും കലാപക്കൊടി ഉയരുകയും, വി.എസിന്റെ ഒറ്റയാള്‍ പട്ടാള ശൈലിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ മൂന്നാര്‍ ദൗത്യം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു എന്നു മാത്രമല്ല, അദ്ദേഹം പറഞ്ഞ വ്യാജ പട്ടയങ്ങളില്‍ ഒന്നുപോലും റദ്ദാക്കാന്‍ ഭരണത്തില്‍നിന്നും ഇറങ്ങുന്നതുവരെ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

ആ പട്ടയത്തിന്റെ പേരില്‍ പിന്നീട് സംഭവിച്ചത് സര്‍ക്കാര്‍ തന്നെ നിയമക്കുരുക്കില്‍ അകപ്പെടുന്നതാണ്. നിയമവിരുദ്ധമായി കൈക്കലാക്കിയ സര്‍ക്കാര്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ചെന്ന സര്‍ക്കാരിനെ കൈയ്യേറ്റക്കാര്‍ തന്നെ നിയമക്കുരുക്കിലാക്കി. അതായത് കടുവയെ കിടുവ പിടിച്ചതുപോലെയായി കാര്യങ്ങള്‍. കോടതി ഇടപെട്ട് എല്ലാ ദൗത്യങ്ങള്‍ക്കും തടയിട്ടു. അതോടെ ദൗത്യസംഘത്തിന്റെ ദൗത്യം സങ്കീര്‍ണമായി. പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങി. നിരവധി വിവാദങ്ങളില്‍ കുടുങ്ങി ദൗത്യസംഘം മലയിറങ്ങി. പിന്നീടൊരിക്കലും അത്തരമൊരു ഒഴിപ്പിക്കല്‍ മൂന്നാറിലുണ്ടായില്ല. മൂന്നാര്‍, ചിന്നക്കനാല്‍ തുടങ്ങിയ പ്രകൃതിരമണീയ സ്ഥലങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇപ്പോഴും കൈയ്യേറ്റക്കാരുടെ കൈയ്യില്‍ തന്നെയാണത്രേ....

"പൂച്ച കറുത്തതോ വെളുത്തതോ ആയിക്കോട്ടെ, എലിയെ പിടിച്ചാല്‍ പോരേ.." എന്ന അച്യുതാനന്ദന്‍ ഡയലോഗിന് അക്കാലത്ത് വളരെ പ്രചാരണം കിട്ടിയിരുന്നു. മിമിക്രി കലാകാരന്മാര്‍ അത് അനുകരിച്ച് കൈയ്യടികളും നേടിയിരുന്നു. മൂന്നാറില്‍ നിന്നിറങ്ങിയ ആ പൂച്ചകളെ പിന്നീട് ജനം കണ്ടിട്ടില്ല. അന്നത്തെ പൂച്ചകളില്‍ അച്യുതാനന്ദന്റെ അടുത്ത അനുയായിയായ, 'കരിം‌പൂച്ച' എന്നറിയപ്പെട്ടിരുന്ന, സുരേഷ്‌കുമാറിനായിരുന്നു ഏറ്റവും കൂറ്റുതല്‍ ശനിദശ. സുരേഷ്‌കുമാറിനെ അപ്രധാനമായ തസ്തികകള്‍ നല്‍കി എവിടെയോ ഒതുക്കി. ഋഷിരാജ് സിംഗിനെ അവിടെയുമിവിടെയുമൊക്കെയിട്ട് തട്ടിക്കളിച്ച് അവസാനം അദ്ദേഹത്തിനുതന്നെ മടുപ്പു തോന്നിയപ്പോള്‍ ഡല്‍ഹിക്ക് പോയി കേന്ദ്ര സര്‍‌വീസില്‍ ചേര്‍ന്നു. രാജു നാരായണസ്വാമിയുടെ പൊടിപോലും പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ കൃഷി വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം.

കാലം മാറി, കഥ മാറി. യു.ഡി.എഫ്. ഭരിച്ചു. ഒന്നും ശരിയായില്ല. ശരിയാക്കാന്‍ എല്‍.ഡി.എഫിന്റെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. കാര്യങ്ങള്‍ ഏതാണ്ടൊക്കെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് നിരവധി പേരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വേണമായിരുന്നു. അവിടെയും പിഴവു പറ്റിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും കൂട്ടുകക്ഷികള്‍ തന്നെ കാരണക്കാര്‍. ഇടക്കിടെ ചൊറിഞ്ഞുകൊടുക്കാന്‍ അച്യുതാനന്ദനമുണ്ട്. ഇതിനിടയിലാണ് പണ്ടത്തെ കരിം‌പൂച്ച രണ്ടു വര്‍ഷം കൂടി സര്‍‌വീസ് കാലാവധി നിലനില്‍ക്കേ റിട്ടയര്‍മെന്റ് വാങ്ങിയത്. അതിനുശേഷമാണ് അച്യുതാനന്ദന്‍ എന്തുകൊണ്ടാണ് മൂന്നാര്‍ ദൗത്യത്തില്‍ നിന്ന് പിന്മാറിയതെന്നുള്ള സത്യം അദ്ദേഹം ചാനലില്‍ വെളിപ്പെടുത്തിയത്. മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പറഞ്ഞത് വി.എസ്. ആണെന്നും അതില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞതും വി.എസ്. തന്നെയാണെന്നുമാണ് സുരേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും സമ്മര്‍ദ്ദമാണ് വിഎസിനെ ഇത്തരത്തില്‍ ഒരു പിന്‍മാറ്റത്തിനായി പ്രേരിപ്പിച്ചതെന്നാണ് സുരേഷ്‌കുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇടതുമുന്നണിയില്‍ സിപിഐയുടേതായിരുന്നു മുഖ്യ സമ്മര്‍ദ്ദമത്രെ..!! മൂന്നാറില്‍ സിപിഐയുടെ ഓഫീസാണ് ഇടിച്ചു നിരത്താന്‍ ചെന്നത്. അവിടെ ചെന്നപ്പോഴാണറിയുന്നത് അത് അവരുടെ ഓഫീസല്ല മറിച്ച് ഓഫീസിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഒരു അഞ്ചുനില റിസോര്‍ട്ടാണെന്ന്...!! മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടേതാണ് ആ സ്ഥലമെന്നും അറിഞ്ഞത്രേ...!

മൂന്നാറില്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍ ഉന്നത ഉദ്യോഗസ്ഥന്മാരും, രാഷ്‌ട്രീയ നേതാക്കളുമുണ്ടെന്ന് സുരേഷ്‌കുമാര്‍ പറയുന്നു. ഇടതുവലതു വ്യത്യാസമന്യെ മിക്കവാറും എല്ലാ പാര്‍ട്ടിക്കാരും ഇവിടെ ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഐഎഎസ് പദവിയില്‍ നിന്നും നേരത്തെ വിടുതല്‍ വാങ്ങി പുറത്തുവരുന്ന സുരേഷ്‌കുമാര്‍ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അച്യുതാനന്ദന്‍ തന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുക എന്നത് തന്റെ ഉത്തരവാദിത്വമായിരുന്നു എന്നും, അവിടെ രാഷ്‌ട്രീയ ചേരിതിരിവോ സ്വാധീനമോ തനിക്ക് നോക്കേണ്ടതില്ലായിരുന്നു എന്നും സുരേഷ്‌കുമാര്‍ പറയുന്നു. ഇനി വിദ്യഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുഭവങ്ങളെ അടിസ്ഥാനമാക്കി പുസ്തക രചനയ്ക്കും തയ്യാറെടുക്കുകയാണ് സുരേഷ്‌കുമാര്‍. അങ്ങനെ ആ പൂച്ച കൂട്ടില്‍ നിന്ന് പുറത്തുചാടി. ഇനി അച്യുതാനന്ദന്റെ  ഭരണകാലത്ത് എന്തെല്ലാം അഴിമതികളും സ്വജനപക്ഷപാതവും നടന്നു എന്നുമൊക്കെ സുരേഷ്‌കുമാറിന്റെ രചനയിലൂടെ നമുക്ക് മനസ്സിലാക്കാം എന്ന് പ്രത്യാശിക്കാം.

വാല്‍‌ക്കഷണം: അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരളത്തെ സം‌ശുദ്ധീകരിക്കാന്‍ പിണറായി നിയോഗിച്ചിട്ടുള്ള വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്, മൂന്നാറിലെ കൈയ്യേറ്റ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമോ എന്നാണ് ഇനി ജനങ്ങള്‍ക്ക് അറിയേണ്ടത്.

No comments:

Post a Comment