Sunday, February 20, 2011

ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ വെന്തുരുകിയ ഈജിപ്ത്

ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഈജിപ്ത് പ്രസിഡന്റ്  ഹുസ്‌നി മുബാറക്  രാജിവച്ചു. അറബ് രാജ്യങ്ങളിലെ സ്വേച്ഛാധിപതികളുടെയും, ഏകാധിപതികളുടെയും കാലം കഴിയുന്നു എന്നതിന്റെ തെളിവാണ് ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തില്‍ എത്തിയ ഈ കലാപം. ഈജിപ്തിനെ പിടിച്ചുകുലുക്കിയ 18 നാള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് ഹൂസ്‌നി മുബാറക്ക് ജനങ്ങളോട്അടിയറവ് പറഞ്ഞത്. 30 വര്‍ഷം നീണ്ട മുബാറക് ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.

ഇവിടം കൊണ്ട് തീരുന്നില്ല ഈ വിപ്ലവം. ഈജിപ്തിന്റെ ചരിത്രത്തിലെ മൂന്നു പതിറ്റാണ്ടു നീണ്ട ഏകാധിപത്യ ഭരണത്തിന് അന്ത്യം സംഭവിച്ചു എങ്കിലും പ്രശ്നങ്ങള്‍ തുടങ്ങാനിരിക്കുന്നതെ ഉള്ളൂ. അധികാരം സൈന്യത്തിന്റെ ഹൈകമാന്റിന് കൈമാറിയ സ്ഥിതിക്ക് ഇനി സൈന്യം തീരുമാനിക്കും എന്താണ് വേണ്ടതെന്ന്. സൈന്യത്തിന്റെ കൈയില്‍ കിട്ടിയ ഒരു ഭരണവും നേര്‍വഴിക്കു പോയിട്ടില്ല എന്ന ചരിത്രവുമുണ്ട്‌. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിലെ സൈന്യം.      

ലോകത്തിന്റെ ഏതു കോണിലും എന്ത് നടന്നാലും അമേരിക്കയെ പഴി ചാരുന്ന ഇടതു പക്ഷത്തിന്റെ കണ്ണില്‍ ഈ സംഭവവും ഒരു അമേരിക്കന്‍ തിരക്കതയാനെന്നു തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. അതാണല്ലോ കീഴ്വഴക്കവും. എങ്കിലും, ഈജിപ്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ താല്പര്യം എന്തായിരിക്കും? തഹ്‌രീര്‍ സ്‌ക്വയറിലെ വിപ്ലവവേലിയേറ്റത്തില്‍ ഇളകിത്തെറിച്ച ഹുസ്‌നി മുബാറക്കിന്റെ സിംഹാസനം ഇനി ഉറപ്പിച്ചുനിര്‍ത്താന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിഷ്പക്ഷതയുടെ മുഖംമൂടി അവസാനം എടുത്തണിഞ്ഞത്. ജനകീയവിപ്ലവത്തെ ഒരു ഭാഗത്ത് ആശീര്‍വദിക്കുമ്പോള്‍ മറുഭാഗത്ത് മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തെ  പരോക്ഷമായി പിന്താങ്ങുകയായിരുന്നു പ്രസിഡന്റ് ഒബാമ ഇതുവരെ. ഫെബ്രുവരി മൂന്നിന്റെ സായാഹ്നത്തില്‍ യു.എസ് പ്രസിഡന്റ് ഈജിപ്ഷ്യന്‍ യുവതയോട് സ്‌നേഹപുരസ്സരം ഏറെ സംവദിച്ചത് ലോകം സാകൂതം ശ്രവിച്ചു. പക്ഷേ, ആ പ്രസംഗം പലതവണ ഡീകോഡ് ചെയ്തിട്ടും ഹുസ്‌നി മുബാറക്കിനോട് 'ഉടന്‍ പദവി വിട്ടൊഴിയുക' എന്ന്്  വെട്ടിത്തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചതായി കണ്ടില്ല. 'ഈജിപ്ഷ്യന്‍ ജനതയോട്, വിശിഷ്യ യുവതലമുറയോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭാഗധേയം നിങ്ങള്‍തന്നെ നിര്‍ണയിക്കുമെന്നും നിങ്ങളുടെ മക്കളുടെയും പേരക്കിടാങ്ങളുടെയും ഭാവി ഫലവത്താക്കുമെന്നും എനിക്ക് ഉത്തമ വിശ്വാസമുണ്ട്.' എന്നിട്ടുമെന്തേ ഇവരുടെ കൈകളിലേക്ക് ഇവരുടെ ജന്മനാടിന്റെ ഭാഗധേയം വിട്ടുകൊടുക്കാന്‍ അവസരമൊരുക്കുന്നില്ല എന്ന ചോദ്യത്തിന് സാമ്രാജ്യത്വം കാലാകാലം കൊണ്ടുനടക്കുന്ന കൊടും കാപട്യമല്ലാതെ മറ്റെന്തു കാരണം.

ഒബാമക്കും ഹിലരിക്കുമറിയാം, ഈജിപ്ത് കൈവിട്ടാല്‍ പിന്നെ അറബ്‌ലോകത്ത് വലിയ പ്രതീക്ഷയൊന്നും തങ്ങള്‍ക്ക് വെച്ചുപുലര്‍ത്താനില്ലെന്ന്. അതോടെ ഇസ്രായേല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്തത് മുഴുവനും വൃഥാവിലാകുമെന്നും അറിയാം. ജൂത എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യൂറി അവ്‌നെറി സൂചിപ്പിച്ചതുപോലെ ഈജിപ്തിന്റെ ശിരോലിഖിതം തിരുത്തിയെഴുതുന്നതോടെ കഴിഞ്ഞ 63 വര്‍ഷത്തെ ഇസ്രായേലിന്റെ നിലനില്‍പുമായും 44 വര്‍ഷത്തെ അധിനിവേശവുമായും ബന്ധപ്പെട്ട് സയണിസ്റ്റ് നേതൃത്വം നേടിയെടുത്തതെല്ലാം കാലഹരണപ്പെടുകയാണ്. തഹ്‌രീര്‍ സ്‌ക്വയറിലെ യുവാക്കള്‍ ഇളക്കിയെറിഞ്ഞത് ഹുസ്‌നി മുബാറക് എന്ന അഭിനവ ഫറോവയുടെ ആണിക്കല്ല് മാത്രമല്ല; അറബ് ഇസ്‌ലാമിക ലോകത്ത് ജൂത-ക്രൈസ്തവ സാമ്രാജ്യത്വം ആഴത്തില്‍ കുഴിച്ചിട്ട ദുര്‍മന്ത്രവാദികളുടെ തകിടുകള്‍കൂടിയാണ്. മുബാറക്കിന്റെ തിരോധാനം ഇതുവരെ വൈകിപ്പിച്ചത് അണിയറയില്‍ കുതന്ത്രങ്ങള്‍ ചുട്ടെടുക്കാനും ഭാവിയില്‍ രൂപപ്പെടുന്ന ഭരണകൂടത്തില്‍ സ്വാധീനം ഉറപ്പിക്കാനുമാണ്.

ലോകത്തിന്റെ ഹൃദയമിടിപ്പുകള്‍ 'സോഷ്യല്‍ നെറ്റ്‌വര്‍ക്കി'ലൂടെ കണ്ടറിഞ്ഞ അറബ് യുവത- ഇവര്‍ 35കോടി ജനതയുടെ മൂന്നില്‍ രണ്ടിന് മേലെയാണ്- ദാഹിക്കുന്നത് യഥാര്‍ഥ സ്വാതന്ത്ര്യത്തിനാണ്. പക്ഷേ, നൈല്‍തീരത്ത് ജനാധിപത്യം പുലര്‍ന്നുകാണാന്‍ യാങ്കിസാമ്രാജ്യം ഇഷ്ടപ്പെടുന്നില്ല. അതിന് ഹിലരി ക്ലിന്റന്‍ പറയുന്ന കാരണം, 'ചില ശക്തികള്‍ സ്വന്തം അജണ്ട നടപ്പാക്കാന്‍ വിപ്ലവത്തിന്റെ ദിശ മാറ്റുകയോ മാറ്റത്തിന്റെ പ്രക്രിയയെ പിടിച്ചെടുക്കുകയോ ചെയ്‌തേക്കാം' എന്നാണ്്. ഉദ്ദേശിക്കുന്നത് ഒരു നൂറ്റാണ്ടായി സാമ്രാജ്യത്വത്തിനും അവരുടെ ഏകാധിപതികളായ പാവകള്‍ക്കുമെതിരെ ജീവന്‍ കൊടുത്ത് പോരാടുന്ന മുസ്‌ലിം ബ്രദര്‍ഹുഡിനെയാണ്. മുബാറക് ഒഴിയുന്ന വിടവിലൂടെ ഇസ്‌ലാമിക ശക്തികള്‍ കയറിവരുന്നത് തടയേണ്ടത് തങ്ങളുടെ ജന്മബാധ്യതയാണെന്ന് ഇവര്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ഒരു ജനാധിപത്യക്രമത്തില്‍ തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് അവിടത്തെ ജനങ്ങളാണ് എന്ന അടിസ്ഥാനതത്ത്വത്തെ നിരാകരിക്കുന്ന ഈ വാദം വര്‍ത്തമാനകാല ഈജിപ്ത് പുച്ഛിച്ചുതള്ളുന്നത് പല കാരണങ്ങളാലാണ്. ഒന്നാമതായി, തഹ്‌രീര്‍ സ്‌ക്വയറില്‍ സംഗമിച്ച വിപ്ലവകാരികളില്‍ എല്ലാ ചിന്താഗതിക്കാരുമുണ്ട്. കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും യാഥാസ്ഥിതികരും  ഇന്നലെ കയറിവന്ന മുഹമ്മദ് അല്‍ ബറാദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും  ഇതുവരെ ഒരു രാഷ്ട്രീയപക്ഷത്തും നിലയുറപ്പിക്കാത്ത പുതിയ തലമുറയുമൊക്കെയാണ് വിപ്ലവത്തിന്റെ ചാലകശക്തികളായി വര്‍ത്തിക്കുന്നത്. അറബ്‌ലോകത്ത് ഇന്നാഞ്ഞടിക്കുന്ന വിപ്ലവക്കാറ്റ് മാറ്റം കൊതിക്കുന്ന യുവതയുടേതാണ്. അറബ്ജനതയുടെ പകുതിയിലേറെ 25 വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ നാലിലൊന്ന് സ്വശരീരത്തില്‍ തീകൊളുത്തി തുനീഷ്യന്‍ ജനതക്ക് വിപ്ലവജ്വാല കൈമാറിയ മുഹമ്മദ് ബൂ അസീസിയെപ്പോലെ തൊഴില്‍രഹിതരാണ്. പ്രതിവര്‍ഷം ഒന്നര ബില്യന്‍ ഡോളര്‍ യു.എസ് സഹായംകൊണ്ട് പട്ടാളത്തെ കൊഴുപ്പിക്കുന്ന ഒരു നാട്ടില്‍ 40 ശതമാനം ജനങ്ങളും പ്രതിദിനം രണ്ടു ഡോളറിന് താഴെ വരുമാനവുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരാണത്രെ. 1952ല്‍ ഫാറൂഖ് രാജാവിനെ നിഷ്‌കാസിതനാക്കി പട്ടാളം രാജഭരണം പിടിച്ചെടുത്തത് മുതല്‍ അതിക്രൂരരായ സൈന്യത്തിന്റെയും പൊലീസിന്റെയും കാല്‍ച്ചുവട്ടിലാണ് 8000 വര്‍ഷത്തെ നാഗരിക പാരമ്പര്യമുള്ള കൈറോയിലെയും അലക്‌സാന്‍ഡ്രിയയിലെയും ജനങ്ങള്‍ ജീവിച്ചുപോന്നത്. ഈ കിരാതവാഴ്ചയുടെ പിന്നില്‍ യാങ്കി സാമ്രാജ്യമാണെന്ന് ഈജിപ്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് മുബാറക്കിനെ താഴെ ഇറക്കുന്നതിനോ വിപ്ലവാനന്തരം തങ്ങളുടെ ഭാവി ഭാസുരമാക്കുന്നതിനോ പാശ്ചാത്യ ശക്തികളുടെ സഹായം ഒരു ഘട്ടത്തിലും ഇവര്‍ അര്‍ഥിക്കാതിരിക്കുന്നത്.

ഇതുവരെ പടിഞ്ഞാറിന് ദാസ്യവേല ചെയ്ത്, ഉക്രെയിന്‍ വഴി കെയ്റോയില്‍ പ്രതിഷ്ഠിച്ച മുന്‍ ആണവോര്‍ജ ഏജന്‍സി മേധാവി മുഹമ്മദ് അല്‍ ബറാദി തഹ്‌രീര്‍ സ്‌ക്വയറിലേക്ക് കടന്നുചെന്നപ്പോള്‍ വിപ്ലവകാരികള്‍ കണ്ടതായി നടിക്കാതിരുന്നതിന്റെ കാരണം മറ്റൊന്നല്ല. ഇനിയാണ് യഥാര്‍ഥ വിപ്ലവം. യു.എസ്-തെല്‍അവീവ് അച്ചുതണ്ടിന്റെ സ്വാധീനവലയത്തില്‍നിന്ന് വിമോചിതമായ ഭാവി ഭരണകൂടത്തെക്കുറിച്ചാണ് അന്നാട്ടിലെ ജനത സ്വപ്‌നം കാണുന്നതെങ്കിലും അത്  അട്ടിമറിക്കാനായിരിക്കും ശ്രമങ്ങള്‍ മുഴുവനും. പക്ഷേ, തഹ്‌രീര്‍ സ്‌ക്വയറില്‍ രണ്ടാഴ്ചയിലേറെ രാപ്പകല്‍ പോരാടി, 300 രക്തസാക്ഷികളെ ബലി കൊടുത്തുകൊണ്ടുള്ള ഈ ധര്‍മയുദ്ധം വൃഥാവിലാവാതിരിക്കാന്‍ ആ ജനത ജാഗ്രത പുലര്‍ത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.                              

No comments:

Post a Comment