Sunday, February 27, 2011

രാജാവിന്‍റെ മകന്‍

മന്ത്രിക്കസേരയിലെ ഇരിപ്പിന്റെ സുഖമറിയണമെങ്കില്‍ ആണ്‍മക്കളില്ലാതിരിക്കണം. ആണ്‍മക്കളുണ്ടെങ്കില്‍ മന്ത്രിക്കസേരകളൊക്കെ മുള്‍ക്കസേരകളായി പരിണമിക്കുന്ന വൈചിത്ര്യം കണ്ട് സങ്കടപ്പെട്ടിരിക്കുകയാണ് തണ്ടും തടിയുമുള്ള പിള്ളേരുള്ള നേതാക്കള്‍. ജനിതക സവിശേഷതകളാലും അല്ലാതെയും മന്ത്രിപുത്രന്മാര്‍ ഏതാണ്ടെല്ലാ സുകുമാരകലകളിലും അസാമാന്യ സിദ്ധിയുള്ളവരായിരിക്കും. മന്ത്രി എത്ര സാത്വികനായിരുന്നാലും ക്രീഡാലോലുപരായ പുത്രന്മാരുടെ ലീലകളെ കണ്ണടച്ച് കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. എവിടെ അതിക്രമം നടന്നാലും മന്ത്രിപുത്രന് പങ്ക് സംശയിക്കേണ്ടി വരുന്ന അവസ്ഥ. പുത് എന്ന നരകത്തില്‍നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍ എന്നു പുരാണങ്ങള്‍. നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനു പകരം നിതാന്തനരകത്തിലേക്കു ഉന്തിത്തള്ളിയിടുന്ന പുത്രന്മാരെപ്പറ്റി കേള്‍ക്കുമ്പോള്‍ ഈ പഴമ്പുരാണങ്ങളില്‍ വലിയ കാര്യമില്ല എന്നു മനസ്സിലാവും. പൊലീസിന്റെ മൂക്കിന്‍തുമ്പത്ത് പിടികിട്ടാപ്പുള്ളിയായി വിരാജിക്കുക, സിനിമയില്‍ അഭിനയിക്കുക, കണ്ണില്‍ക്കണ്ട ഗുണ്ടകളുമായി ആത്മബന്ധം സ്ഥാപിക്കുക, നിയമവിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിക്കുക തുടങ്ങിയ ചെറുകിട കലാപരിപാടികളില്‍ മെയ്യഴകും മുഖശ്രീയും കാട്ടി മന്ത്രികുമാരന്മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന സമകാലിക കേരളത്തിലെ തികച്ചും വേറിട്ട ഒരു വ്യക്തിത്വത്തിനുടമയാണ് മുഖ്യപുത്രനായ വി.എ. അരുണ്‍കുമാര്‍.

ആദര്‍ശം ഭാരമായ ഒരച്ഛന്‍. വാത്സല്യം പോലും ആദര്‍ശത്തില്‍ പൊതിഞ്ഞേ തന്നിട്ടുള്ളൂ, ഇന്നോളം. ഒരു മുരടന്‍ സ്റ്റാലിനിസ്റ്റിന്റെ മകനായി പിറക്കുക എത്ര വലിയ ശിക്ഷയാണെന്ന് അനുഭവിച്ചറിഞ്ഞ പരിതാപകരമായ ജീവിതം. ആര്‍ക്കും സഹതാപം തോന്നും, അരുണ്‍കുമാറിന്റെ കാര്യമോര്‍ക്കുമ്പോള്‍. എത്രയെത്ര അവസരങ്ങളാവും ആദര്‍ശത്തിന്റെ പരുക്കന്‍ ജൂബയില്‍ തട്ടി തെറിച്ചുപോയിട്ടുണ്ടാവുക? ചരിത്രത്തില്‍ ഇത്രയേറെ സാധ്യതകള്‍ നിഷേധിക്കപ്പെട്ട ഒരു പുത്രജന്മം ഉണ്ടാവുമോ? എന്നിട്ടും പ്രത്യയശാസ്ത്രപരമായ കടുംപിടുത്തങ്ങളും ദുര്‍വാശികളും കൊണ്ട് ഒരു പിതാവിന് പുത്രന്റെ ജീവിതം നശിപ്പിക്കാനാവില്ലെന്ന് സ്വന്തം നേട്ടങ്ങള്‍ കൊണ്ട് തെളിയിച്ച് ഊര്‍ജസ്വലമായ യൗവനത്തിന്റെ ഉത്തമമാതൃകയായി വളരുകയായിരുന്നു അരുണ്‍കുമാര്‍.

മുപ്പതാം വയസ്സില്‍ കയര്‍ഫെഡിന്റെ എം.ഡിയായ ഏകവ്യക്തി. കയര്‍ സഹകരണ സംഘങ്ങളുടെ പരമോന്നത ബോഡിയാണല്ലോ ഈ കയര്‍ഫെഡ്. കോടിക്കണക്കിനു രൂപയുടെ കയര്‍ ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ തലപ്പത്തെത്തിയത് സമാനതകളില്ലാത്ത സാങ്കേതികപരിജ്ഞാനം കൊണ്ടാണ്. പിന്നീട് ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടര്‍ വരെയായി. ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വരെ പടര്‍ന്നു കിടക്കുന്ന അപാരമായ ജ്ഞാനം. (ആ വിഷയത്തില്‍ ഗവേഷണം നടത്താന്‍ പോയതാണ്. രാഷ്ട്രീയശത്രുക്കള്‍ സമ്മതിച്ചില്ല). അങ്ങനെ ഒരു മന്ത്രികുമാരന്‍ പൂവിരിച്ച വഴികളിലൂടെ പിച്ചവെക്കുന്നത് കണ്ടുനില്‍ക്കാന്‍ മാത്രം അസൂയയും കുശുമ്പും കൈമോശം വന്നുപോയ നിര്‍ഗുണ പരബ്രഹ്മങ്ങളൊന്നുമല്ലല്ലോ മലയാളികള്‍. അവര്‍ അവസരത്തിനൊത്തുയര്‍ന്നു.

അസൂയാലുക്കള്‍ പഴയത് പലതും ചികഞ്ഞെടുത്ത് ഭൂതകാലം കൊണ്ടുള്ള വേട്ട തുടങ്ങിയിരിക്കുകയാണിപ്പോള്‍. കെല്‍ട്രോണ്‍ ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ അരുണ്‍കുമാറിനെ 'തട്ടിപ്പുവീരന്‍' എന്ന് വിളിച്ചിരുന്നുവെന്ന് ചരിത്രകുതുകികള്‍ ചികഞ്ഞെടുത്തു. 'സഫലം കലാപഭരിതം' എന്ന ആത്മകഥയിലാണ് അങ്ങനെയൊരു പരാമര്‍ശമുള്ളതെന്ന് സ്വതവേ അക്ഷരവിരോധികളായ കോണ്‍ഗ്രസുകാര്‍ മഷിയിട്ടുനോക്കി കണ്ടെത്തി. കണ്ണൂര്‍ വൈദ്യുത നിലയത്തിന്റെ തടസ്സങ്ങള്‍ നീക്കാന്‍ 75 കോടി ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. 2001ല്‍ ഹൈകോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നമ്പ്യാര്‍ പക്ഷാഘാതം വന്ന് കിടപ്പിലായപ്പോള്‍ ഭാര്യയുടെ ദുഃഖം കണക്കിലെടുത്ത്  കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആദര്‍ശധീരന്റെ ആഹ്വാനം. അങ്ങനെ 2005ല്‍ ഒത്തുതീര്‍ന്ന പ്രശ്‌നമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്.

ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും എന്ന സാമാന്യ നിയമമനുസരിച്ച് ചിലര്‍ അങ്ങനെയും കുടുക്കിലാക്കാന്‍ നോക്കുന്നുണ്ട്. അച്ഛന്‍ പ്രതിപക്ഷത്തിരുന്ന് ഗര്‍ജിക്കുന്ന കാലത്ത്, 2003ല്‍ കന്‍േറാണ്‍മെന്റ് ഹൗസിന്റെ പുറത്തുള്ള മരച്ചുവട്ടില്‍വെച്ച് ചന്ദനലോബിയില്‍നിന്ന് ഏഴുലക്ഷം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ് ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്തിലെ ചന്ദനഫാക്ടറിക്കുവേണ്ടി പാര്‍ട്ടിയിലെ രണ്ടു പ്രമുഖരും അരുണ്‍കുമാറും ബന്ധപ്പെട്ടുവെന്നു പറഞ്ഞ് ചന്ദനമാഫിയയുടെ കൂട്ടാളിയായി ചിത്രീകരിക്കുകയാണ് അവര്‍. വി.ഡി. സതീശനും കെ.എം.ഷാജഹാനുമൊക്കെയാണ് പ്രധാന ശത്രുക്കള്‍. അച്ഛന്‍ മുന്നിട്ടിറങ്ങി നടത്തിയ സമരങ്ങള്‍ക്കൊക്കെ ഇടങ്കോലിടാന്‍ നോക്കിയ മകന്‍ എന്ന് മുദ്ര കുത്തുകയാണ് ലക്ഷ്യം. വ്യാജലോട്ടറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് മറ്റൊരു ആരോപണം.  ഭാര്യക്ക് പ്ലേവിന്‍ ലോട്ടറിയുമായി ബന്ധമുണ്ടായതായി തനിക്കറിയാമെന്ന് ഷാജഹാന്‍. രജനി ഡയറക്ടറായ ചെറി എന്‍ര്‍പ്രൈസസ് എന്ന കമ്പനി ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്ന സ്ഥാപനമാണെന്ന് ശത്രുക്കള്‍ പറയുമ്പോള്‍ മൂക്കത്തു വിരല്‍ വെച്ചുപോവുന്നു. അവിടെ വില്‍ക്കുന്നത് സ്‌പെയര്‍ പാര്‍ട്‌സ് ആണെന്നറിയുന്നത് ഈയുള്ളവന്‍ മാത്രമല്ലോ. കയര്‍ ഫെഡ് എം.ഡിയായിരിക്കുമ്പോള്‍ സര്‍ക്കാറിന്റെ അനുവാദമില്ലാതെ 13 തവണ വിദേശയാത്ര നടത്തി, ചൂതാട്ടവും തിരുമ്മലും നടക്കുന്ന മെക്കാവു എന്ന സുഖവാസകേന്ദ്രത്തില്‍ പോയി, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനത്തിനായി 15 കോടിരൂപയുടെ അഴിമതി നടത്തി, ഐ.എച്ച്.ആര്‍.ഡിയില്‍ അനധികൃതമായി സ്ഥാനക്കയറ്റം സമ്പാദിച്ചു, അങ്ങനെ എന്തെല്ലാം കുറ്റങ്ങള്‍. ഇതൊക്കെ ഈ 42 കൊല്ലത്തിനിടയില്‍ ചെയ്തുതീര്‍ക്കാനായി എന്നു വിശ്വസിക്കുന്നവരോടു സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. അച്ഛന്റെ പ്രതിച്ഛായ വളര്‍ത്താനാണ് 'ആയുധം' എന്ന സിനിമയെടുത്തത് എന്ന് അതു കണ്ടിട്ടുള്ള ആരും പറയില്ല. ഒന്നു കണ്ടുനോക്കണം. അച്ഛന്റെ ചങ്കു തകരും. അമ്മാതിരി ഒരു കലാശില്‍പമാണത്.

ഇപ്പോള്‍ 42 വയസ്സുണ്ട്. അതിനുള്ളില്‍ തന്നെക്കൊണ്ടാവും വിധം അച്ഛന് തലവേദനയുണ്ടാക്കി. ആലപ്പുഴ എസ്.ഡി കോളജില്‍നിന്ന് ബിരുദമെടുത്ത ശേഷം കൊല്ലം ടി.കെ.എം കോളജില്‍നിന്ന് കമ്പ്യൂട്ടര്‍ ബിരുദം നേടി. ഐ.എച്ച്.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ പാര്‍ട്ടിയുടെ വിളി വന്നു. അങ്ങനെ ഡെപ്യൂട്ടേഷനില്‍ കയര്‍ ഫെഡില്‍ എം.ഡി. ആലപ്പുഴയിലെ കേന്ദ്ര ഓഫിസില്‍ ചാര്‍ജെടുക്കുമ്പോള്‍ എം.ഡി എന്ന ഉദ്യോഗപ്പേരിന്റെ പൂര്‍ണരൂപം മനസ്സിലാക്കാനുള്ള പ്രായമേ ഉണ്ടായിരുന്നുള്ളൂ. കയര്‍ മേഖലയിലെ കമ്പ്യൂട്ടര്‍വത്കരണത്തിന് അരുണ്‍കുമാറിന്റെ വരവ് ഗുണം ചെയ്യുമെന്ന് മനക്കോട്ട കെട്ടിയവര്‍ ഏറെ. മറ്റു മന്ത്രിപുത്രന്മാര്‍ തെരുവില്‍ തല്ലുകൂടുമ്പോള്‍ എത്ര അന്തസ്സുള്ള കാര്യങ്ങളാണ് ചെയ്തു കൂട്ടിയത് എന്നുനോക്കുക. ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പുതിയ ചില കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്നു വെളിപാടുവന്നപ്പോള്‍ കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്കു രജിസ്റ്റര്‍ ചെയ്തു. ഗവേഷിക്കണമെങ്കില്‍ സര്‍വകലാശാല ചട്ടം അനുസരിച്ച് യോഗ്യതാപരീക്ഷ പാസാവണം. മന്ത്രിപുത്രന്‍ എന്ന യോഗ്യതയുള്ളപ്പോള്‍ എന്തിന് മറ്റൊരു യോഗ്യത?. പരീക്ഷയെഴുതിയില്ലെങ്കില്‍ ഏഴുകൊല്ലത്തെ അധ്യാപന പരിചയം വേണം. എവിടെയും അധ്യാപകനായി ജോലി നോക്കിയിട്ടില്ല. അപ്പോള്‍ ഒരു ഐഡിയ കത്തി. ഐ.എച്ച്.ആര്‍.ഡിയുടെ കോളജുകളില്‍ പ്രിന്‍സിപ്പലായിരുന്നവര്‍ക്ക് ഇളവുകൊടുത്ത കീഴ്‌വഴക്കമുണ്ട്. പത്തുകൊല്ലം മാനവശേഷി വികസന ഇന്‍സ്റ്റിറ്റിയൂട്ടില്‍ മനുഷ്യവിഭവങ്ങളെ വികസിപ്പിക്കുകയായിരുന്നു. ഏഴു വര്‍ഷത്തെ അധ്യാപനപരിചയം കാട്ടി അപേക്ഷിച്ചു. ഇടതുസിന്‍ഡിക്കേറ്റിന്റെ കാരുണ്യത്തില്‍ രജിസ്‌ട്രേഷന്‍ കിട്ടി. അസൂയാലുക്കള്‍ അടങ്ങിയിരുന്നില്ല. അവര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടു. തന്മാത്രാജീവശാസ്ത്രത്തിന്റെ മേഖലയില്‍ കമ്പ്യൂട്ടര്‍ സയന്‍സും സ്റ്റാറ്റിസ്റ്റിക്‌സും പ്രയോഗിക്കുന്ന, നടക്കാതെ പോയ ആ ഗവേഷണപ്രബന്ധം കേരള സര്‍വകലാശാലയുടെ വിജ്ഞാനോല്‍പാദന ചരിത്രത്തിലെ മഹാനഷ്ടങ്ങളിലൊന്നായി നാളെ കാലം എണ്ണും.



No comments:

Post a Comment